അവധിക്കാല യാത്രയ്ക്ക് ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം!

അവധി ദിവസങ്ങൾ വരവായി; എടുക്ക് പെട്ടി, ഇടുക്കിക്ക് പോകാം


കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം.

ഇന്ന് ഭുമിയില്‍ഒരുസ്വര്‍ഗ്ഗമുണ്ടങ്കില്‍ അത് ഇടുക്കിയാണ് ഇതു പൊങ്ങച്ചത്തിനുവേണ്ടിപറയുന്നതല്ല..
സുഹൃത്തുക്കളെ ഇത്ര സുന്ദരമായ നാട് ലോകത്ത് എവിടെയാണുള്ളത് ഇന്ന് ലോകരാജ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ടൂറിസം മേഘലകളില്‍ നല്ലൊരു സ്ഥാനം നമ്മുടെ ഇടുക്കിക്കുണ്ട് അതൊരു ചെറിയ കാരൃമായി തോന്നുന്നില്ല..
മഞ്ഞു കൊണ്ടു മൂടപ്പെട്ട് പച്ചപുതച്ചു കിടക്കുന്ന മാമലകള്‍ അതിനെ തട്ടി ഉണര്‍ത്തി ക്കൊണ്ടിരിക്കുന്ന പൊന്‍ കിരണങ്ങളും വന്യ ജീവികളുടെ വിഹാര കേന്ദ്രമായഘോരവനങ്ങളും അപൂര്‍വ്വ സസ്യലതാതികളും ഒൗഷധ ചെടികളും മാമലകള്‍ക്കു മേലെ കരിങ്കല്‍പാറകള്‍ തുരന്നുണ്ടാക്കിയ ഗുഹകളും അതിനേക്കാളുപരി സ്നേഹവും വിനയവും എളിമയും അദ്ധ്വാനശീലവും കൈമുതലാക്കിയ ഒരു കൂട്ടം ജനതയും..

അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനമുള്ള ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടും ഇടുക്കിയിലെ കൗതുകങ്ങളില്‍ ചിലതുമാത്രമാണ്.

ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും സാഹസികപ്രിയര്‍ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്‍ക്കുമൊക്കെ ഇടുക്കി ഒരു പോലെ പ്രിയപ്പെട്ട സ്ഥലമാണ്. മൂന്നാര്‍ ആണ് ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. മൂന്നാര്‍ കൂടാതെ വാഗമണ്‍, പീരുമേട്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. ഇതുകൂടാതെ മറ്റു പല സ്ഥലങ്ങളും ഇടുക്കിയിലുണ്ട് ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

ചൊക്രമുടി: കോടമഞ്ഞ്‌ പെയ്‌തിറങ്ങുന്ന ചൊക്രമുടി

മൂന്നാർ ദേവികുളം ഗാപ് റോഡിൽ ആണ് ചോക്രമുടി സ്ഥിതി ചെയ്യുന്നത് , ട്രെക്കിംഗ് നേയും പ്രകൃതിയെയും ഇഷ്ടപ്പെടുന്നവരുടെ സ്വർഗമാണ് ഈ കൂറ്റൻ മല നിരകൾ.. മേഹങ്ങളെ മുട്ടി ഉരുമ്മി നിൽക്കുന്ന ചോക്രമുടിക്ക് സമുദ്ര നിരപ്പിൽ നിന്നും 7200 അടി പൊക്കം ഉണ്ട്, ചോക്രമുടിക്ക് താഴെ ഒരു ഗാർഡ് ഉണ്ട് രാവിലെ 4 am മുതൽ വൈകുന്നേരം 3 മണി വരെ ആണ് സഞ്ചാരികൾക് അനുവദിച്ചിരിക്കുന്ന സമയം , ട്രെക്കിംഗ് സമയത്ത് ഒരു ഗൈഡ് കൂടെ ഉണ്ടെങ്കിൽ ഉചിതം ആണ്, നിരവധി ഗൈഡുകളെ ഇവിടെ തപ്പിയാൽ നമുക്ക് കിട്ടും,
രാവിലെ ഒരു 5 മണിയോട് കൂടി കയറിയാൽ നമുക്ക് നല്ലൊരു ഉദയം കാണുവാൻ സാധിക്കും ..

3 മലകൾ താണ്ടി വേണം ചോക്രനിൽ എത്തുവാൻ ട്രെക്കിംഗ് ഇഷ്ടമില്ലാത്തവർ അല്ലെങ്കിൽ നടക്കാൻ തീരെ താൽപര്യം ഇല്ലാത്തവർ അവിടേക് പോകാതിരിക്കുന്നതാണ് നല്ലത് കാരണം നല്ല വെയിൽ ആണ് ഈ സമയത്ത് 3,5 hour നടക്കാൻ ഉണ്ട് ചോക്രമുടിയിലേക്ക് തിരിച്ച് ഇറങ്ങാൻ 2 hr ഉം എടുക്കും

അഴകുള്ള ഒരു കൂറ്റൻ മല നിരയാണ് ഇത് താഴേക് നോക്കിയാൽ ഗാപ്പ് റോഡിന്റെ മനോഹാരിതയും പച്ച വിരിച്ച് നിൽക്കുന്ന തേയില പാടങ്ങളും ആണ് നമ്മളെ തുടക്കം വരവേൽക്കുന്നത് കുത്തനെ ഉള്ള പാറ കെട്ടുകൾ ആണ് തുടക്കം വളരെ അധികം ശ്രെധിച് കടന്നു പോകേണ്ട ഒരിടം കാലു തെറ്റിയാൽ താഴെ കൊക്കയിൽ ആയിരിക്കും പോകുന്നത് പാറക്കെട്ടുകൾ താണ്ടി കുറച്ച് നടന്ന് മുകളിൽ എത്തുമ്പോൾ ഒരു വ്യൂ പോയിന്റ് ഉണ്ട് സഞ്ചാരികൾ ഉദയം കാണുവാൻ അവിടെ ആണ് ചിലവഴിക്കാറുള്ളത് പുൽത്തകിടി കൊണ്ട് മേഞ്ഞത് പോലുള്ള ഒരു ഇരിപ്പടമാണിവിടെ പ്രകൃതി നമുക്ക് ഒരുക്കിയിട്ടുള്ളത് .. മൂന്നാറിൽ മഞ്ഞിൽ ഉദിച്ച് ഉയരുന്ന സൂര്യന് ഒരു പ്രത്യേക ഭംഗി ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട് ആ മനോഹാരിത കൺ നിറയെ ഇവിടുന്ന് ആസ്വദിക്കാം,

വീണ്ടും ഒരു മലകൂടി താണ്ടിയാൽ കുരിശ്മുടിയിൽ എത്താം എല്ലാ ഗുഡ് ഫ്രൈഡേ ക്കും ഇവിടേക്ക് പള്ളിയിൽ നിന്നും ആളുകൾ എത്തിചേരാരുണ്ട് ഇവിടെ മേഹങ്ങൾ നമ്മുടെ കാൽ ചുവട്ടിൽ ആകുന്നു അവർണനീയമായ കാഴ്ച്ച തന്നെ ആണിത്..

ഇവിടെ എത്തുന്നതോടെ ചോക്രന്റെ പകുതി ആകും പിന്നീട് ചെറിയൊരു ഇറക്കം ആണ് ഒരു ചെറിയ കാടിന് നടുവിലൂടെ വേണം പിന്നീട് പോകുവാൻ നല്ല തണുപ്പ് ആണ് ഈ കാടിനുള്ളിൽ , കാട് കടന്നാൽ പിന്നീട് നല്ല കുത്ത് കയറ്റം ആണ് ഇടക്ക് വിശ്രമിച്ച് വേണം പോകുവാൻ മുഴുവൻ മണ്ണ് വിരിച്ച മല ആണ് കാലു തെന്നുവാൻ വളെരെ അധികം ചാൻസ് ഉള്ള സ്ഥലം ഈ മല കൂടി കയറിയാൽ ചോക്രമുടിയിൽ എത്താം വളഞ്ഞിരിക്കുന്ന കൂറ്റൻ പാറ അതാണ് ചോക്രമുടി എവറെസ്റ്റ് കിഴടക്കിയ ഒരു സന്തോഷം ഉണ്ടാകും ചോക്രമുടിയിൽ എത്തുമ്പോൾ ഇതുവരെ ഇത്രത്തോളം കഷ്ടപ്പെട്ട് ഞാൻ ഒരു മലയുടെ മുകളിലും കയറിയിട്ടില്ല..

അവിടന്നും തീരില്ല ചോക്രന്റെ വിശേഷങ്ങൾ പിന്നീട് ഒരു മല കൂടി താണ്ടുവാൻ ഉണ്ട് ചൊക്രനിൽ.. ചോക്രനിൽ ഒന്നും മിച്ചം വെക്കാൻ ആഗ്രഹിക്കാത്തവർ തീർച്ചയായും കയറേണ്ട സ്ഥലം നല്ല വ്യൂ ആണ് ഇവിടുന്നു നോക്കിയാൽ .. ഭാഗ്യം ഉണ്ടെങ്കിൽ നമ്മളെ കോട വന്നു മൂടും അല്ലെങ്കിൽ വൈകുന്നേരം 3 മണി കഴിഞ്ഞാൽ കോട ഉണ്ടാകും ..

ചോക്രാൻ ഒരു വിസ്മയം ആണ് ട്രെക്കിംഗ് നു താൽപര്യം ഉള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ് ചോക്രമുടി.


സത്രം

പെരിയാര് ഇടുക്കി ജില്ലയിലെ പെരിയാറിനു സമീപ്പമുള്ള ഫോറസ്റ്റ് ബോര്‍ഡറാണ് സത്രം.മിക്കസമയത്തും കോടമഞ്ഞാല്‍ നിറഞ്ഞ അതിമനോഹരമായ ഒരു സ്ഥലമാണിത്.വനൃമൃഗങ്ങളെ അടുതുകാണാം എന്നതാണ് ഇവിടുതെ ഏറ്റവും വലിയ പ്രതേൃകത.

ടു വീലർ വരുന്നതാണു കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത്‌, അങ്ങേയറ്റം നല്ലൊരു ഓഫ്‌ റോഡ്‌ ഫീൽ ഉറപ്പായും അത്‌ തരും.
ഇനി ഫാമിലിയായി കാറിൽ ആണെങ്കിൽ തേക്കടിയിൽ നിന്നും ജീപ്പ്‌ സെർവ്വീസ്‌ ഉണ്ട്‌. 1:30 മണിക്കൂറിന്റെയും 3 മണിക്കൂറിന്റെയും 2 പാക്കേജുകൾ നമുക്ക്‌ തിരഞ്ഞെടുക്കാം, തുക 1500-4000 വരെ.


ഫാന്റംകെട്ട്

മീശപ്പുലിമലക്കൊരു അപരൻ
നിയന്ത്രണങ്ങൾ ധാരാളമുള്ള മീശപ്പുലിമല കൊളുക്കുമലകൾ പോലെ അതിനോടടുത്ത് അത് പോലെ ഫീൽ തരുന്ന ഒരു പ്രദേശമാണ് സൂര്യനെല്ലിയിൽ തന്നെ ഉള്ള ഫാന്റംകെട്ട്...
7900 അടി ഉയരുള്ള കൊളുക്കു മലയും 8661 അടി ഉയരമുള്ള മീശപുലിയും പോലെ സുന്ദരമാണിവിടം... സൂര്യനെല്ലി ടൗണിൽ നിന്ന് കൊളുക്കമല പാത ഇടത് വശത്തേക്ക് തിരിയുമ്പോൾ ഫാന്റംകെട്ട് എത്താൻ ഒരു കിമീ കൂടെ മുന്നോട്ട് പോയി പാപ്പാത്തി ചോല ഹി ഇടത് വശത്തേക്ക് തിരിയണം..

മൂന്നാറിലെ ചിന്നകനാലിലുള്ള ഒരു സുഹൃത്താണ് ഫാന്റംകെട്ടിനെ കുറിച്ചും അതിനടുത്തുള്ള ആനയിറങ്ങൽ ക്യാംപ് റിസോർട്ടിനെ കുറിച്ചും പറഞ്ഞത്... സമുദ്രനിരപ്പിൽ നിന്ന് 5500 അടി മുകളിൽ സ്ഥിതിചെയ്യുന്ന ഈ ക്യാംപിൽ നിന്ന് ഏകദേശം 6 കി മീ ഓഫ് റോഡ് റൂട്ട് പോയാൽ ഫാന്റം കെട്ടിന് മുകളിൽ എത്താം... ഏകദേശം 7000 അടി ഉയരം ഉണ്ട് സമുദ്ര നിരപ്പിൽ നിന്ന്..ഒരു ജീപിന് മാത്രം പോകാനുള്ള ഇടുങ്ങിയ പാതയാണിത്... പാപ്പാത്തിചോല പോകുന്ന പാതയിൽ നിന്ന് ഇടത് വശത്തേക്ക് തിരിയുന്ന പാതയാണ് ഫാന്റം കെട്ട് ലക്ഷ്യമാക്കി പോകുന്നത്...

പാപാത്തി ചോല വഴി കൊളുക്കമലയിലേക്ക് ഒരു വഴിയുണ്ടെങ്കിലും 'ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും തോട്ടം ഉടമകൾ നിരോധിച്ചിട്ടുണ്ട്... ചാലക്കുടിയിൽ നിന്ന് മൂന്നാർ വഴി ഞങ്ങൾ വൈകീട്ടോടെ സൂര്യനെല്ലിയെത്തി.. നേരേ ക്യാംപിലെ കോട്ടേജിലെത്തി രാത്രി അവിടെ തങ്ങി... സൂര്യനെല്ലിയിൽ ടൗണിൽ നിന്ന് 3 കി മീ ദൂരമുണ്ട് ഇവിടേക്ക്... ഒറ്റപ്പെട്ടതും മനോഹരവും ശാന്തവുമാണ് ഇവിടം... കോട്ടേജുകൾക്ക് താഴേയുള്ള മലയിൽ വലിയ ട്രെക്കിംഗ് ടീമുകൾക്കുള്ള ടെന്റ് ക്യംപുകൾ കാണാം.. രാവിലെ അഞ്ച് മണിയോടെ ഗൈഡിനേയും കൂട്ടി ഞങ്ങൾ ഫാന്റം കെട്ടിന് മുകളിലേക്ക് തിരിച്ചു...

ഏകദേശം 6 മണിയോടെ മുകളിലെത്തി.. ദുർഘടം പിടിച്ച പാതക്ക് ശേഷം മുകളിലെത്തുമ്പോൾ വിശാലമായ പുൽമേടാണ് കാണുക ... ആനയിറങ്കൽ ഡാം അടക്കം നാല് ചുറ്റും മലനിരകൾ കാണാം... സുര്യനുദിച്ചുയരുമ്പോൾ താഴേ മേഘകീറുകൾക്ക് ഒപ്പം കോടയും കെട്ട് പിണഞ്ഞ് കിടക്കുന്ന കാഴ്ച തന്നെയാണിവിടെ കണേണ്ടത്...

ചാർളി പറഞ്ഞപ്പോൾ ഹിറ്റായ മീശപുലി മലയും പിന്നെ കൊളുക്കു മലയും പോലെ തന്നെ നിരവധി മലകൾ നല്ല കാഴ്ചകൾ നൽകി കേരളത്തിൽ പല സ്ഥലത്തുമുണ്ട് .. അതിലൊന്നാണ് തൊട്ടടുത്ത് കിടക്കുന്ന സൂര്യനെല്ലിയിലെ ഫാന്റംകെട്ട് .. മാത്രമല്ല ഗൈഡ് അടക്കം, സുരക്ഷിതമായി താമസിച്ച് സമാധനത്തോടെ മല കയറാനുള സഹായങ്ങൾ ക്യാംപിലെ സാജൻ ചേട്ടൻ ആവശ്യക്കാർക്ക് നൽകുന്നത് സഞ്ചാരികൾക്ക് ഒരു പക്ഷെ അശ്വാസം അയേക്കാം.. ട്രെക്കിംഗ് റൂട്ടും ജീപ്പ് റൂട്ടും വ്യത്യസ്തമാണ് ഇവിടേക്ക്... സഞ്ചാരികളുടെ കുത്തൊഴുക്കില്ലാത്ത പ്രദേശമാണിത് വ്യത്യസ്തമായ യാത്രകൾ തേടുന്നവരെ ഈ സ്ഥലം മുഷിപ്പിക്കില്ല... കൂടെ കനത്ത ഓഫ് റോഡ് ഫീലും ലഭിക്കും.... തോട്ടംതൊഴിലാളികളോ ജനങ്ങളോ റോഡിൽ കുറവാണ്...


വട്ടവട

കര്‍ഷകന്‍റെ കരവിരുത്-വട്ടവട

തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കേരളീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത കേരള ഗ്രാമമാണ് വട്ടവട. ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ രൂപത്തിലുള്ള കൃഷിപാടങ്ങളും, വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പ് പാടങ്ങളും, മഞ്ഞപ്പൂക്കള്‍ നിറഞ്ഞ കടുക് പാടങ്ങളും, സ്ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, കഠിനമായ വെയിലിലും മരംകോച്ചുന്ന തണുപ്പും ചേര്‍ന്ന സുന്ദര ഭൂമിയാണ്‌ വട്ടവട.
മൂന്നാറില്‍നിന്നും 42 കി.മീ. കിഴക്കുമാറി നീലക്കുറിഞ്ഞി പൂക്കുന്ന മലമ്പാതകളിലൂടെ സഞ്ചരിച്ചാല്‍ വട്ടവടയില്‍ എത്തിച്ചേരാം. കണ്ണുകള്‍കൊണ്ട് കണ്ടുതീര്‍ക്കാനാകാത്ത സൗന്ദര്യമാണ് വട്ടവട യാത്രയില്‍ പ്രകൃതി സമ്മാനിക്കുക. മൂന്നാറിലെ ചായത്തോട്ടങ്ങള്‍ പിന്നിട്ട് ആദ്യം എത്തിച്ചേരുക മാട്ടുപെട്ടി ഡാമിലാണ്. അതിരാവിലെ ഡാമിലെ റിസര്‍വോയറില്‍ നിന്നും തണുത്ത നീരാവി പൊങ്ങുന്ന കാഴ്ച്ച അതിമനോഹരമാണ്.

യാത്ര തുടര്‍ന്നാല്‍ മാട്ടുപെട്ടി ബോട്ടിംഗ് ലാന്‍റ്ല്‍ എത്തിച്ചേരാം. എക്കോ പോയന്‍റ് ഇവിടെത്തന്നെയാണ്. ഇവിടെനിന്ന് വലത്തോട്ട് തിരിഞ്ഞാണ് മീശപ്പുലി മലയിലേക്കുള്ള ട്രക്കിംഗ് ആരംഭിക്കുക. ഇതിനുള്ള അനുമതി വനം വകുപ്പില്‍ നിന്നും മുന്‍കൂട്ടി വാങ്ങണം.നേരെപോയാല്‍ കുണ്ടള ഡാമില്‍ എത്തിച്ചേരാം. യാത്രതുടര്‍ന്നാല്‍ മൂന്നാര്‍ ടോപ്പ്സ്റ്റേഷനിലെത്താം. തമിഴ്നാട്ടിലെ തേനി ജില്ലയുടെ ഭാഗമാണ് ടോപ്പ്സ്റ്റേഷന്‍.

ബ്രിട്ടീഷുകാര്‍ പണിത ആലുവ - ഭൂതത്താന്‍കെട്ട് - മാങ്കുളം - ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലെത്തിയിരുന്ന റെയില്‍ പാതയിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ സ്റ്റേഷനായിരുന്നു ടോപ്‌ സ്റ്റേഷന്‍. ഒരു കി.മീ. യാത്ര പിന്നിട്ടാല്‍ തമിഴ്നാട് ചെക്ക്പോസ്റ്റായി തുടര്‍ന്നുള്ള 6 കി.മീ. പാമ്പടുംചോല ദേശീയ വന്യജീവി സങ്കേതത്തിലൂടെ യാത്ര ചെയ്‌താല്‍ വട്ടവടയില്‍ എത്തിച്ചേരാം.

വന്യജീവികളാല്‍ സുലഭമാണ് ഈ യാത്ര. മൂന്നാറില്‍ നിന്നും വട്ടവടപോയി തിരികെവരാന്‍ ഒരു ദിവസം നീക്കിവെക്കണം. മൂന്നാറില്‍ വരുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് വട്ടവട. മൂന്നാറില്‍ നിന്നും ഇന്ധനം നിറക്കാന്‍ മറക്കരുത് പോകുന്ന വഴിയില്‍ എവിടെയും പെട്രോള്‍ പമ്പില്ല. വട്ടവട ഒറ്റപ്പെട്ട ലോകമാണ്. കാല്‍പ്പനികത തൊട്ടുതീണ്ടിയിട്ടില്ലാത്ത അമ്പത് വര്‍ഷമെങ്കിലും പുറകിലേക്ക് സഞ്ചരിച്ചാല്‍ എത്തിപ്പെടുന്ന തനി നാടന്‍ തമിഴ് ഗ്രാമം. പരിഷ്കൃത സമൂഹത്തിന്‍റെ യാതൊരു ലക്ഷണങ്ങളും വട്ടവടയിലില്ല. സമൂദ്രനിരപ്പില്‍നിന്ന് 1740 മീറ്റര്‍ ഉയരത്തിലാണ് വട്ടവട സ്ഥിതി ചെയ്യുന്നത്. മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്‍. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍. ആധുനിക കാര്‍ഷിക രീതികള്‍ വട്ടവടയിലെ കര്‍ഷകര്‍ക്ക് അറിയില്ല.

പുറംലോകത്തിന് തികച്ചും അപരിചിതമായ പാരമ്പര്യ കൃഷിരീതികളാണ് അവര്‍ പിന്തുടരുന്നത്.

കൃഷിത്തോട്ടങ്ങളുടെ സുന്ദര കാഴ്ച്ച ആസ്വദിക്കാന്‍ ഏറ്റവും നല്ല സമയം ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളാണ്. കൊട്ടാക്കമ്പൂര്‍, ചിലന്തിയാര്‍, കോവിലൂര്‍, പഴത്തോട്ട് എന്നീ സ്ഥലങ്ങള്‍ കൂടാതെ കൂടലാര്‍കുടി, സ്വാമിയാര്‍കുടി, പരിശപ്പെട്ടി, വത്സപ്പെട്ടി എന്നീ ആദിവാസി കോളനികളും ചേര്‍ന്നതാണ് വട്ടവട.

ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തില്‍നിന്ന് രക്ഷതേടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍, തേനി, മധുര തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് കുടിയേറിയവരാണ് വട്ടവട നിവാസികള്‍. ജാതിവ്യവസ്ഥ ഇവിടെ ശക്തമാണ്. താഴ്ന്ന ജാതിക്കാര്‍ക്കായി പ്രത്യേക കോളനികളുണ്ട്. മലയര്‍, മുതുവര്‍, നായടി എന്നീ വിഭാഗത്തില്‍ പെടുന്ന ഗോത്ര പാരമ്പര്യം പേറി ജീവിക്കുന്നവരാണ് വട്ടവടയിലെ കര്‍ഷകര്‍. വട്ടവടയില്‍ വില്ലേജ് ഓഫീസും, ഭരണസമിതിയും എല്ലാം ഉണ്ടെങ്കിലും നിയമവും, ശിക്ഷയും നിശ്ചയിക്കാന്‍ ഊര് മൂപ്പനുണ്ട്. ഔദ്യോഗികമായി വട്ടവട കേരളത്തിലാണെങ്കിലും ഇന്നാട്ടുകാര്‍ മനസുകൊണ്ട് തമിഴ്നാട്ടുകാരാണ്. തമിഴും മലയാളവും ഇടകലര്‍ന്ന ഒരു പ്രത്യേക ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നത്. വട്ടവടയിലെ കര്‍ഷകര്‍ മണ്ണില്‍ പോന്നു വിളയിക്കുന്നവരാണെങ്കിലും ഇടനിലക്കാരുടെ ചൂഷണത്തിന്‍റെയും, സാമ്പത്തിക പരാധീനതയുടെയും, കുടുംബപ്രശ്നങ്ങളുടേയും കണക്കുമാത്രമേ നിരത്താനുള്ളൂ.

പ്രകൃതിയുടെ മടിത്തട്ടില്‍ അധ്വാനത്തിന്‍റെ കരവിരുതുകൊണ്ട് കര്‍ഷകര്‍ തീര്‍ത്ത ശില്‍പ്പമാണ് വട്ടവട. നേരം സന്ധ്യയാകുന്നു. താഴെ കൃഷിയിടങ്ങളില്‍ നിന്നും കര്‍ഷകര്‍ കൂടണയുന്നു. കോടമഞ്ഞ്‌ പാടങ്ങളെ പുതക്കുന്നു, ആകാശത്ത് നക്ഷത്രങ്ങള്‍ തെളിയുന്നു, നിശബ്ദമായ താഴ്വരയില്‍ കൃഷിക്ക് കാവലിരിക്കുന്ന ശ്വാനന്‍റെ ഓരിയിടല്‍ കേള്‍ക്കാം....


ചതുരംഗപാറ വ്യൂ പോയിന്റ്‌

ഇടുക്കി ജില്ലയിലെ മുന്നാർ തേക്കടി റൂട്ടിൽ പൂപ്പാറയിൽനിന്നും പതിനഞ്ചുകിലോമീറ്റർ മാറി തമിഴ്നാട് കേരളാ ബോർടറിലുള്ള മനോഹരമായ സ്ഥലം..

2വീലർ, കാറുകൾ അനായാസം ഈ മലയുടെ മുകളിലെത്തും..

കിലോമീറ്റർ നീണ്ടുകിടക്കുന്ന തമിഴ്നാട്, വലിയ കാറ്റാടികൾ, പച്ചമലനിരകൾ... തുടങ്ങിയവയാണ് പ്രധാന കാഴ്ചകൾ.

മാങ്കുളം

വനത്തിനുളളിലെ പറുദീസ

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ ദേവികുളം ബ്ലോക്കിലാണ് മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഓക്ടോബര്‍ 2-ാം തിയതി രൂപീകൃതമായ ഈ പഞ്ചായത്ത് മാങ്കുളം വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്നു. 123 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മൂന്നാര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് അടിമാലി പഞ്ചായത്തും, കിഴക്കുഭാഗത്ത് മൂന്നാര്‍, പള്ളിവാസല്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കുട്ടമ്പുഴ, അടിമാലി പഞ്ചായത്തുകളുമാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന മാങ്കുളം പഞ്ചായത്തിലെ പ്രധാന വിളകള്‍ റബ്ബര്‍, കൊക്കോ, കവുങ്ങ്, ഏലം, ജാതി, കാപ്പി, കൊടി, തെങ്ങ് മുതലായവയാണ്. നല്ലതണ്ണിപ്പുഴ, മാങ്കുളം പുഴ, ഈറ്റചോല പുഴ എന്നിവ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്.
മലമ്പ്രദേശമായ മാങ്കുളം പഞ്ചായത്തില്‍ നിരവധി കുന്നുകളും, മലകളുമുണ്ട്. പള്ളികുന്ന്, 96 കുന്ന്, മുനിപാറകുന്ന്, പാര്‍വ്വതിമല, കിളിക്കല്ല് മല, വിരിഞ്ഞപാറ മല എന്നിവ ഇവിടുത്തെ പ്രധാന കുന്നുകളും മലകളുമാണ്. മൊത്തം ഭൂവിസ്തൃതിയുടെ 25 ശതമാനം വനപ്രദേശമാണ്. ആനക്കുളം ഓര്, പെരുമ്പന്‍കുത്ത്, നക്ഷത്രകുത്ത്, ചിന്നാര്‍ കുത്ത്, കിളിക്കല്ല് കുത്ത്, വിരിഞ്ഞ പാറ മുനിയറ, കള്ളക്കുട്ടികുടി കുത്ത്, കോഴിവാലന്‍ കുത്ത്, വെല്ലിപാറകുട്ടി, വിരിപാറ തേയിലതോട്ടം എന്നിവ ഈ പഞ്ചായത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. നെടുമ്പാശ്ശേരി-കൊടൈക്കനാല്‍ സംസ്ഥാന പാത പഞ്ചായത്തിലൂടെ കടന്നു പോകുന്നു. ഭാരതത്തിന്റെ സുഗന്ധവ്യജ്ഞന ഉദ്യാനമായ കേരള സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയുടെ കിഴക്കേ അറ്റത്ത് തമിഴ് നാടിനോട് തൊട്ടുകിടക്കുന്ന ദേവികുളം ബ്ളോക്ക് പഞ്ചായത്തിലുള്‍പ്പെട്ട മാങ്കുളം പഞ്ചായത്ത് ഭൂമിശാസ്ത്രപരമായും കാലാവസ്ഥ, സംസ്കാരം, കാര്‍ഷികവിളകള്‍ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപര്‍വ്വതനിരകള്‍ക്കിടയിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഹൈറേഞ്ചസ് എന്ന കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. ചരിത്രപുരാവസ്തു ഗവേഷകര്‍ 3000 കൊല്ലങ്ങള്‍ക്ക് മേല്‍ പ്രായം കണക്കാക്കിയിട്ടുള്ള പ്രപിതാ മഹാന്മാര്‍ വരച്ച എഴുത്തളകളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം. പഞ്ചപാണ്ഡവന്‍മാരുടെ പുണ്യപാദധൂളികളാല്‍ അനുഗ്രഹീതമാണ് ഇവിടുത്തെ മിക്ക പ്രദേശങ്ങളും എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു.

മാങ്കുളത്തെ കുറിച്ച് പുറംലോകം അറിഞ്ഞ് തുടങ്ങിയിട്ട് ഏറെ നാളുകളൊന്നും ആയിട്ടില്ല. വേണ്ടത്ര വാഹന സൗകര്യമോ മററ് അടിസ്ഥാന വികസനങ്ങളോ എത്തിപ്പെടാതെ കിടക്കുന്ന മാങ്കുളം അക്ഷരാര്‍ത്ഥത്തില്‍ വനത്തിനുളളിലെ പറുദീസ തന്നെയാണ്. മലകളാല്‍ ചുറ്റപ്പെട്ട് പച്ചപ്പിന്റെ മേലങ്കിയണിഞ്ഞ് കാട്ടരുവികളാലും പുഴകളാലും വെളളച്ചാട്ടങ്ങളാലും സമൃദ്ധമായി തണുത്ത കാറ്റിന്റെ സ്പര്‍ശനത്താല്‍ കുളിരണിഞ്ഞ് നില്‍ക്കുന്ന മാങ്കുളം മൂന്നാറിനോട് ചേര്‍ന്നു കിടക്കുന്ന, അറിയപ്പെടേണ്ടുന്ന എന്നാല്‍ അറിയാന്‍ ബാക്കി വച്ച പ്രകൃതി സൗന്ദര്യത്തിന്റെ ഒരു തുരുത്താണ്.

കല്ലാറ്റില്‍ നിന്നു തുടങ്ങിയ യാത്രയില്‍ മാങ്കുളത്തേക്ക് പതിനേഴ് കിലോമീറ്റര്‍ എന്ന പൊതുമരാമത്ത് വകുപ്പിന്റെ ബോര്‍ഡ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. വീതി കൂടിയ ദേശീയ പാതയില്‍ നിന്നും ഇടുങ്ങിയതും ഗട്ടറുകള്‍ നിറഞ്ഞതുമായ പതിനേഴ് കിലോമീറ്റര്‍ ദൂരം താണ്ടുക എന്നതാണ് യാത്രയ്ക്കിടയിലെ പ്രധാന വെല്ലുവിളി. ഇടയ്ക്കിടെ വന്നു പോകുന്ന സ്വകാര്യ ബസുകളാണ് പ്രദേശത്തേക്കുളള തരക്കേടില്ലാത്ത യാത്രാ സംവിധാനം. വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡിലൂടെ കുരിശുപാറയും പീച്ചാടും പിന്നിട്ടാല്‍ മറ്റൊരു ലോകമായി. മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന വന്മരങ്ങള്‍ക്കിടയിലൂടെ നുരഞ്ഞൊഴുകു കാട്ടാറിനരികിലൂടെ സുഗന്ധം പൊഴിക്കുന്ന ഏലച്ചെടികള്‍ക്കിടയിലൂടെയുളള യാത്ര ഏതൊരു സൗന്ദര്യാസ്വാദകന്റയും മനസ്സില്‍ എണ്ണമറ്റ പൂക്കള്‍ വിരിയിക്കും. വലിയ മരങ്ങള്‍ പിന്നിട്ട് റോഡിനിരുവശവും പരന്ന് കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് പിന്നീടുളള സഞ്ചാരം. നിരനിരയായി വെട്ടി നിര്‍ത്തിയിരിക്കുന്ന തേയില ചെടികള്‍ക്കിടയില്‍ വളര്‍ന്നു നില്‍ക്കുന്ന ചൗക്ക മരങ്ങളും കരിവീരന്റെ ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങളും മണ്ണിലേക്ക് പെയ്തിറങ്ങാന്‍ വെമ്പുന്ന മഞ്ഞു കണങ്ങളും അങ്ങനെ
മാമരങ്ങള്‍ക്കിടയില്‍ നിന്നും വിശാലമായ പച്ച വിരിച്ച് കിടക്കുന്ന തേയില ചെടികള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍ കഴിഞ്ഞ് പോകുന്ന സുന്ദര നിമിഷങ്ങളെ ഓര്‍മകള്‍ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ മത്സരിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്ന സഞ്ചാരികളെ വഴിയരികുകളില്‍ കാണാം.


കീഴാര്‍കുത്ത് വെള്ളച്ചാട്ടം

ചെങ്കുത്തായ മലഞ്ചെരിവുകളുള്ള തൊടുപുഴ പട്ടണത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ യാണ് മനോഹരമായ ഈ വെള്ളച്ചാട്ടം. റെയിന്‍ബൊ വാട്ടര്‍ഫാള്‍ എന്ന അര്‍ത്ഥവത്തായ പേരിലും ഇത് അറിയപ്പെടുന്നു. 1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് കുത്തിയൊലിച്ച് വരുന്ന വെള്ളം, താഴെ നിന്ന് നോക്കിയാല്‍ ഒരു വലിയ പാറയില്‍ നിന്നൂറി വരുന്നതായി തോന്നും.

പച്ചപ്പ് തിങ്ങിയ കൈതപ്പാറ മലനിരകളിലാണ് സുന്ദരമായ കീഴാര്‍കുത്ത് വെള്ളച്ചാട്ടം. 300 മീറ്ററോളം ഉയരത്തില്‍ നിന്നും ഹുങ്കാരത്തോടെ പാറക്കെട്ടുകളില്‍ പതിക്കുന്ന വെള്ളച്ചാട്ടം കാഴ്ചക്കാരന്റെ ഹൃദയത്തെ ഒരു നിമിഷത്തേക്ക് നിശ്ചലമാക്കുന്നു.

നിബിഡമായ വനത്തിലൂടെ കീഴാര്‍കുത്തിലേക്കുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. ഏകദേശം 10 കിലോമീറ്റര്‍ വനത്തിലൂടെ നടന്നാല്‍ മാത്രമേ കീഴാര്‍കുത്തിലെത്തുകയുള്ളു. ഒരു ദിവസം മുഴുവന്‍ കാടിന്റെ ദൃശ്യങ്ങളിലും ശബ്ദങ്ങളിലും സ്വയം മറക്കാനുള്ള അപൂര്‍വ അവസരമാണത്. ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികളും അനേകം വന്‍ മരങ്ങളും പേരറിയാത്ത കാട്ടുപൂക്കളുടെ സുഗന്ധവും ഏതൊരു സഞ്ചാരിയെയും ത്രസിപ്പിക്കുന്നു.

ഭാഗ്യമുണ്ടെങ്കില്‍ കാട്ടാനക്കുട്ടങ്ങളെ അടുത്ത് കാണാം. എന്നാല്‍ ഒറ്റയാന്മാരെ സൂക്ഷിച്ച് വേണം കാട്ടിലൂടെ നടക്കാന്‍. കാട്ടുപന്നികളുടെയും മുള്ളന്‍പന്നി കളുടെയും ശല്യവുമുണ്ടാകും. ഓരോ ചലനങ്ങളിലും നിങ്ങള്‍ കാടിന്റെ ഹൃദയത്തോട് കൂടുതല്‍ അടുക്കുന്നു. യാത്രയുടെ ക്ഷീണമകറ്റാന്‍ കാട്ടുചോലകളില്‍ ഒരു കുളിയാവാം. ഇരുട്ട് വീഴുമ്പോള്‍ കാട് കൂടുതല്‍ നിഗൂഡമാകും


Credits: Nikhil Ramesh

https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1161691930572006

No comments:

Post a Comment