യാത്രകൾ അനുഭവങ്ങളുടെ നേർസ്സാക്ഷ്യം ആണ്. തനിച്ചും മുൻ കൂട്ടി പ്ലാൻ ചെയ്യാത്തതുമായ യാത്രകൾ ഹരവുമാണ്. മഹാരാഷ്ട്രയുടെ ടൂറിസ്റ്റ് ക്യാപ്പിറ്റലായ ഔറംഗാബാദിൽ നിന്നും 30km അകലെയുള്ള എല്ലോറയിലേക്ക് യാത്ര തിരിക്കുമ്പോൾ സ്കൂൾ പഠനകാലത്തെ ചരിത്രപുസ്തകത്തിലെ ഒറ്റവരി വിവരണം മാത്രമായിരുന്നു മനസ്സിൽ.
അത്രയേറെ തയ്യാറെടുപ്പോടെയല്ല ചരിത്രപ്രധാനമായ എല്ലോറ ഗുഹാക്ഷേത്രങ്ങൾ സന്ദർശിക്കാൻ പോയതെന്നത് വലിയ കുറ്റബോധമുണ്ടാക്കുന്നു.
മഴക്കാലമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം. മഴക്കാലത്തെ ഹരിതഭംഗിയും ഗുഹകള്‍ക്കു മുകളിലൂടെയുള്ള വെള്ളച്ചാട്ടങ്ങളും മനോഹരമായിരിക്കും. ഗുഹകൾ ഇരുട്ട് നിറഞ്ഞതായതു കൊണ്ട് ചിത്രകലകളും ശിൽപഭംഗിയുമാസ്വദിക്കാൻ ടോർച്ച് കയ്യിൽ കരുതുന്നത് നന്നായിരിക്കും. തീർച്ചയായും ഒരു ഗൈഡിന്റെ സേവനം നഷ്ടമാകില്ല.
സവിശേഷതകളുള്ള ഒരുപാടു രഹസ്യങ്ങൾ ഗുഹകളിലുണ്ട്, ഗൈഡ് നിങ്ങളെ സഹായിക്കും. ഔറംഗബാദിൽ നിന്നും വെരുൾ ലേക്കുള്ള യാത്രാമദ്ധ്യേ ദേവ്ഗിരി കോട്ട, ഔറംഗസീബിന്റെ ശവകുടീരം, താജ്മഹൽ മാതൃകയിൽ ഔറംഗസീബ് തന്റെ പത്നിക്കായി പണികഴിപ്പിച്ച ബിബി കി മക്ബറ(പാവങ്ങളുടെ താജ്മഹൽ) ബുദ്ധ ലെനി, ഔറംഗബാദ് കേവ്സ്, ശിവജി മ്യുസിയം ഇവ സന്ദർശിക്കവുന്നതാണ്. ഏതാണ്ട് 100km അകലെയായി അജന്ത ഗുഹാസമുച്ഛയവും സ്ഥിതി ചെയ്യുന്നു.
ഏകദേശം 2km ദൂരപരിധിയിൽ ഒരു വലിയ മലയെ തുരന്നു നിർമ്മിച്ചിട്ടുള്ള, തുടർച്ചയായി സ്ഥിതി ചെയ്യുന്ന നൂറിലധികം ഗുഹാക്ഷേത്രങ്ങളിൽ 34 എണ്ണമാണു എല്ലോറയില്‍ പൊതുജനങ്ങൾക്കായി വിട്ടു കൊടുത്തിട്ടുള്ളത്. ഗുഹയെന്നതു നൂറുകണക്കിനാളുകൾക്കു പ്രാർത്ഥിക്കാൻ സൗകര്യമുള്ള വിശാലമായ മണ്ഡപങ്ങളും ശിൽപങ്ങൾ നിറഞ്ഞ തൂണുകളും ചിത്രങ്ങളുമെല്ലാമടങ്ങിയ ക്ഷേത്രങ്ങളാണ്.
ഏതാണ്ട് 6- നൂറ്റാണ്ട് മുതൽ 10-ാം നൂറ്റാണ്ട് വരെ കാലയളവിലാണു ഇതിന്റെ നിർമ്മാണമുണ്ടായിട്ടുള്ളത്. 1 മുതൽ 12 വരെ ഗുഹകളിൽ ബുദ്ധക്ഷേത്രങ്ങളും 13 മുതൽ 29 വരെ ഹിന്ദുക്ഷേത്രങ്ങളും 30 മുതൽ 34 വരെ ജൈനക്ഷേത്രങ്ങളുമാണു ഇവിടെയുള്ളത്. ഇവയിലേറ്റവും വലുതും പ്രാധാന്യമേറിയതും പതിനാറാമത്തെ ഗുഹാക്ഷേത്രമായ കൈലാസനാഥ ക്ഷേത്രമാണ്.
താജ്മഹലും പിരമിഡും ബിനാലെയും കണ്ട് അമ്പരന്നുപോയവർ കൈലാസനാഥ ക്ഷേത്രസമുച്ചയം കാണരുത്, ചിലപ്പോൾ ഹൃദയസ്തംഭനമുണ്ടായേക്കാം. വിവരിക്കാൻ വാക്കുകൾ അശക്തങ്ങളാണ്. UNESCO പൈതൃകപട്ടികയിലുൾപെട്ട ലോകത്തിലേറ്റവും വലിയ ഏകശിലാക്ഷേത്രമാണിത്. ഗുജറാത്ത് കേന്ദ്രമാക്കി ഭരിച്ചിരുന്ന രാഷ്ട്രകുട് സാമ്രാജ്യമാണ് 6- നൂറ്റാണ്ടിൽ ഇതു നിർമ്മിച്ചത്.
സാധാരണ ഇത്തരം നിർമ്മിതികളെല്ലാം തന്നെ ഒരു ശിലക്കു മുകളിൽ മറ്റൊന്ന് അടുക്കി വച്ചിട്ടോ വശങ്ങളിൽ നിന്നു തുരന്നോ ആണൂ നിർമ്മിച്ചിട്ടുണ്ടാവുക. ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ള സാങ്കേതിക വിദ്യകളിൽ നിന്നും വ്യത്യസ്തമായി ഒരു മലയെ മുകളിൽ നിന്നും താഴേക്കു ചെത്തിമിനുക്കിയാണ് കൈലാസ നാഥക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്.
ഇത്തരത്തിൽ ഒരു ബഹുനിലക്കെട്ടിടം അതിലെ കോണിപ്പടികളും ശിൽപങ്ങളും മണ്ഡപങ്ങളും ഗോപുരങ്ങളും അടുത്ത കെട്ടിടങ്ങളിലേക്കുള്ള പാലങ്ങളും തൂണുകളും ഒരു മഹത്തായ എഞ്ചിനീയറിങ്ങ് പാരമ്പര്യം നമുക്കുണ്ടായിരുന്നതായി വിളിച്ചോതുന്നു. ക്ഷേത്രത്തിൽ നിന്നും താഴേക്കുള്ള ചില തുരങ്കങ്ങൾ പുരാവസ്തു വകുപ്പ് പൂട്ടിയിട്ടിരിക്കുന്നതായി കാണാം. ഏകദേശം 2000 പേർക്ക് തങ്ങാവുന്ന സജ്ജീകരണം താഴെയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
ഏതായാലും വിപരീത ദിശയിൽ പ്ലാൻ ചെയ്ത് പിഴവുകളില്ലാതെ പൂർത്തിയാക്കിയ ശിൽപികളെ നമിച്ചേ മതിയാകൂ. 18 വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയതായി പറയപ്പെടുന്ന കൈലാസ നാഥക്ഷേത്രം ഇന്നത്തെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാൽ പോലും ഈ കാലയളവ് അപര്യാപ്തമാണ്. അതുകൊണ്ട് തന്നെ ക്ഷേത്രനിർമ്മാണത്തിനു അമാനുഷിക ശക്തികളുടെ സഹായമുണ്ടായതായി കരുതുന്ന വിദഗ്ദ്ധരും ഉണ്ട്. ഗുഹകളെല്ലം തന്നെ ഇരുട്ട് നിറഞ്ഞതാണ്.
നൂറ്റാണ്ടുകൾക്ക് മുൻപെ ഈ ഗുഹകളിൽ ശിൽപങ്ങളും ചിത്രരചനകളും ഇത്ര കൃത്യമായി നടത്താനാവശ്യമായ വെളിച്ചമെത്തിച്ചതെങ്ങിനെയെന്നതും അതിശയമാണ്.
ക്ഷേത്രങ്ങൾക്കുള്ളിൽ നമുക്കനുഭവപ്പെടുന്നതു ഭക്തിയല്ല, അതിലുപരി ശാന്തവും നിശബ്ദവുമായ ഒരു പ്രത്യേക മാനസികനിലയാണ്. താരതമ്യേന ജനവാസം കുറഞ്ഞ വെറൂളിൽ ഇത്ര ബൃഹത്തായ ഒരു ഗുഹാക്ഷേത്ര ശൃംഘല നിർമ്മിച്ചതു തീർച്ചയായും കേവലം ആചാരനുഷ്ഠാനങ്ങൾക്കായിരിക്കുകയില്ല, മറിച്ച് ലോകമെമ്പാടുമുള്ള സത്യാന്വേഷികൾക്കായി സാധനാസംവിധാനമൊരുക്കുകയും Enlightenment പ്രദാനം ചെയ്യുകയും ചെയ്യുന്ന പ്രഭവകേന്ദ്രം എന്ന നിലക്കായിരിക്കണം ഹിന്ദു-ബുദ്ധ-ജൈന മെഡിറ്റേഷൻ സെന്ററുകൾ ഇവിടെയൊരുക്കിയിട്ടുള്ളത്.
അക്കാലത്തു നിലനിന്നിരുന്ന പരസ്പരസഹകരണവും സഹവർത്തിത്വവും ഇതു വിളിച്ചു പറയുന്നു. വിദേശികളായ നിരവധി തീർത്ഥാടകരും വിനോദസഞ്ചാരികളും ഇവിടം സന്ദർശിച്ചിട്ടുള്ളതായി ചരിത്രം രേഖപ്പെടുത്തുന്നു.
16- നൂറ്റണ്ടിൽ ഔറംഗസേബ് ഈ ക്ഷേത്രം തകർക്കാൻ ശ്രമിച്ചിരുന്നു. ക്ഷേത്രത്തിലെ ശിൽപങ്ങളും വിഗ്രഹങ്ങളും ഏറെക്കുറെ നശിപ്പിച്ചെങ്കിലും ബാഹ്യഘടനക്കു കാര്യമായ നാശനഷ്ടങ്ങൾ വരുത്തുവാൻ നാടൻ താലിബാനിസ്റ്റുകൾക്ക് കഴിഞ്ഞിരുന്നില്ല.
പ്രൗഢഗംഭീരമായ ഭാരതത്തിന്റെ ചരിത്രത്തേയും പൈതൃകത്തേയും കുറിച്ച് കൂടുതൽ പഠനങ്ങളും പുനർ വായനകളും നടത്തേണ്ടിയിരിക്കുന്നു. അഭിമാനർഹമയ പാരമ്പര്യബോധം വ്യക്തിയുടേയും സമൂഹത്തിന്റേയും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. നിർഭാഗ്യവശാൽ ഇടതു ചരിത്രകാരന്മാർ പഠിപ്പിച്ച അസ്വസ്ഥഭാരതമാണ് നമ്മുടെയറിവില്ലുള്ളത്. അതിനും മുൻപായി സഹസ്രാബ്ദങ്ങളോളം ലോകത്ത് ജ്വലിച്ചു നിന്ന വിജ്ഞാനശിലയായ ഭാരതത്തെ നമുക്കറിയില്ല, അഥവാ അറിയാൻ അനുവദിക്കാതിരുന്നു എന്നത് ഭാരതജനതയോട് ചെയ്ത ഏറ്റവും വലിയ അനീതിയാണ്.
ലക്ഷ്മി കോളേജിൽ പ്രീഡിഗ്രീക്കു പഠിക്കുമ്പോൾ ക്ലാസ്സിന്റെ സിംഹഭാഗവും ചരിത്രം വിശകലനം ചെയ്തിരുന്ന ഇടതു സഹയാത്രികനായ ഇംഗ്ലീഷ് അദ്ധ്യാപകൻ ഭാരതമെന്ന കൺസെപ്ട് തന്നെ സ്വാതന്ത്ര്യസമരത്തിനൊടൊപ്പമുണ്ടായതെന്നും അതിനു മുൻപൊരിക്കലും ഈ ഐക്യഭാവമുണ്ടായിരുന്നില്ലെന്നും പറഞ്ഞതോർക്കുന്നു.
എല്ലോറയിലെ 16 ഹിന്ദുക്ഷേത്രങ്ങളിൽ ഒന്നു ഇന്ത്യയുടെ വടക്കെ അറ്റത്തുള്ള കൈലാസനാഥ ക്ഷേത്രവും മറ്റൊന്ന് തെക്കെ അറ്റത്തുള്ള രാമേശ്വരം ക്ഷേത്രവുമാണ്. നാട്ടുരാജ്യങ്ങളായി തിരിഞ്ഞു പോരടിച്ചിരുന്നെങ്കിലും സഹസ്രാബ്ദങ്ങളായി ഭാരതത്തെ ഒന്നിപ്പിച്ചിരുന്ന എന്തോ ഒന്ന് നമുക്കവിടെ കാണാം.
Credits:
Vinu Mambilayil
https://www.facebook.com/groups/1945563405669128/
awrangaseeb 16 m noottandil e guhakal thakarkkan shramichirunnu ennathinu theliventhanu????????
ReplyDeleteawrangaseeb 16 m noottandil e guhakal thakarkkan shramichirunnu ennathinu theliventhanu????????
ReplyDeleteവളരെ നന്നായിട്ടുണ്ട് ഇനിയും ഭാരതത്തിന്റെ ഔന്നത്യം കാണാൻ സഞ്ചരിയ്ക്ക്ക സന്തോഷം
ReplyDelete